മാഹി അഥവാ മയ്യഴി എന്നു കേൾക്കുമ്പോൾ അച്ചാറിലോ
എരിവിലോ കൈമുക്കുന്നതു പോലെ മുഖം പ്രകാശിക്കുന്ന മദ്യ
സുഹൃത്തുക്കളുണ്ട്. എരിവു കൂടിയതുപോലെ മുഖം
ഏങ്കോണിപ്പിക്കുന്ന സോ കോൾഡ് സദാചാരികളേയും
അറിയാം. മയ്യഴിമാതാവിനെ നോക്കി കുരിശുവരയ്ക്കുന്ന പഴയതും
പുതിയതുമായ അറിവില്ലാപൈതങ്ങളുമുണ്ട്.
ലോകത്തിലുള്ള സകലമാന നാഷണൽ പെർമിറ്റ്
വണ്ടികളും മാഹി വഴി മാത്രമേ പോകൂ എന്ന് തോന്നിപ്പിക്കും.
യാത്രയെ സുരക്ഷിതമാക്കുന്ന മൂന്നും അവിടെ കിട്ടും, തീരെ
ചെലവില്ലാതെ മാതാവിന്റെ കൃപയും കുറഞ്ഞവിലയിൽ
മദ്യത്തിെന്റ കിക്കും വണ്ടിക്കുള്ള ഇന്ധനവും.
മയ്യഴിപ്പുഴയിലെ തീരങ്ങളിലെ ലെസ്ലിസായ്വിനേയും
കൊറമ്പിയമ്മയേയും ചന്ദ്രിയേയും ഗിരിജയേയും ഓർക്കുന്ന
വായനക്കാരുടെ നീണ്ട നിരതന്നെയുണ്ട്. പാതാറിലേക്ക് കണ്ണ്
പാറിക്കുന്ന കാല്പനികരുണ്ട്, കൊറമ്പിയമ്മെ ച്ചിരി പൊടി താ
എന്ന ലെസ്ലിസായ്വിന്റെ വർത്തമാനത്തിന് കാതോർത്ത്
കുതിര വണ്ടിയുടെ മണികിലുക്കം കാത്തിരിക്കുന്ന
കൊറമ്പിയമ്മയെപ്പോലെ കാതരമായി മാറിയവരും ഉണ്ട്.
ചന്ദ്രികയെ കിട്ടിയിരുന്നെങ്കിൽ ഒന്നു കണ്ണിറുക്കാമെന്നും
പ്രണയം തകരുമ്പോൾ രണ്ടെണ്ണം വിട്ട് മാഹിപ്പാലത്തിൽനിന്നും
വെള്ളിയാംകല്ലിലേക്ക് നോക്കി തുമ്പികളുടെ തെറിപ്പ്
കാണാമെന്നും മോഹിച്ച കാല്പനികന്മാരും എണ്ണത്തിൽ
കുറവായിരുന്നില്ല…. അങ്ങിനെയങ്ങിനെ പോകുന്ന
മയ്യഴിയെപ്പറ്റിയുള്ള ചീന്തുകൾ.
മുകുന്ദേട്ടൻ പറ്റിച്ച ഓരോ പണികൾ….
കുരിശിന്റെ വഴി കേസുകെട്ടുമായി രണ്ടുനാൾ വിയ്യൂരിലെ
ജയിലിൽ കഴിയുേമ്പാഴാണ് ആദ്യമായി പോക്കറ്റടിക്കാരനെ
അടുത്ത് പരിചയപ്പെടുന്നത്. ജോലിയുമായി ബന്ധപ്പെട്ട
ബുദ്ധിമുട്ടുകൾ പരസ്പരം പിക്ക്പോക്കറ്റന്മാർ
എണ്ണിപ്പറയുന്നതിനിടയിൽ പോലീസുമായുള്ള ഒളിച്ചുകളിയിൽ
മാഹിപ്പുഴയിൽ ചാടി രക്ഷപ്പെട്ട കഥയും കേട്ടു. പുഴയെ നമ്പാം,
മയ്യഴി മാതാവിനെ ഇക്കാര്യത്തിൽ നമ്പാൻ പറ്റില്ലെന്നവർ
പറയുന്നുണ്ടായിരുന്നു.
പോക്കറ്റടിക്കാർക്കെല്ലാം മതേതരമായ മനസ്സായിരുന്നു.
എല്ലാ ജാതിമതത്തിൽ പെട്ടവർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
പോക്കറ്റടിക്കുമ്പോൾ എല്ലാ വിഭാഗം മനുഷ്യരോടും പൊതു
സമീപനമാണെന്നവർ ആണയിട്ടു. ആരെയും ഒഴിവാക്കിയില്ല.
ആർക്കും ബഹുമാനം തോന്നുന്ന രീതിയിലായിരുന്നു ആ
സംഘത്തിന്റെ പെരുമാറ്റം.
റോമിൽനിന്നും വരുന്നവരോട് പോപ്പ് മുത്തിയ കൊന്തകൾ
ആവശ്യപ്പെടുന്ന വിശ്വാസികളെപ്പോലെയാണ് മാഹിയിൽ
പോകുന്നവരോട് മദ്യാനുഭാവികൾ കുപ്പിയാവശ്യപ്പെടുക.
എത്രയെത്ര മാഹികൾ.
അങ്ങിനെയങ്ങിനെ പലരുടേയും പലതരം മഹിമയാണ്
മാഹി.
ഒരുപക്ഷെ മാഹിക്കാരുടെ മാഹി മറ്റൊന്നായിരിക്കും.
ദാസന്റെ പെങ്ങൾ ഗിരിജയെ അച്ചുവും അച്ചുവിന്റെ പെങ്ങളെ
മൊയ്തീനും പ്രേമിച്ചും അല്ലാതെയും സകുടുംബമായി
സന്തോഷിച്ചും കുടുംബമായി കലഹിച്ചും കടിച്ചുകീറിയും
ജീവിക്കാൻ ഇടമുള്ള ഒരു തനി നാടൻ വില്ലേജ്.
മയ്യഴിപ്പുഴ രസിച്ച് ഒരുനാൾ ഈയുള്ളവനും പുറപ്പെട്ടു
പോകുന്നു മാഹിയിലേക്ക്. കോവിലനേയും മാധവിക്കുട്ടിയേയും
സി.വി. ശ്രീരാമനേയും ഇടശ്ശേരിയേയും കക്കാടിനേയും
ബഷീറിനേയും പട്ടത്തുവിളയേയും ഉറൂബിനേയും
എം.ടി.യേയും എൻ.പി. മുഹമ്മദിനേയും തിക്കൊടിയനേയും
യു.എ. ഖാദറിനേയും പി. വത്സലയേയും
വൈലോപ്പിള്ളിയേയും അവരവരുടെ സ്ഥലങ്ങളിൽ
ഉപേക്ഷിച്ചാണ് മയ്യഴിലേക്കുള്ള കുതിപ്പ്.
ഇന്നാണെങ്കിൽ മഹേഷ് മംഗലാട്ടിനോട് ചർച്ച ചെയ്ത് പ്രശ്നം
പരിഹരിക്കാമായിരുന്നു, യാത്രയും അനുബന്ധസേവയും
ഒഴിവാക്കാമായിരുന്നു.
പത്തിരുപത്തിയഞ്ചാണ്ടിനുമുമ്പുള്ള സംഗതിയല്ലെ.
സാഹിത്യം വായിച്ച് വയലന്റാവുന്ന പ്രായത്തിൽ എന്തും
സംഭവിക്കും. സാഹിത്യം വായിച്ചു തുടങ്ങുന്നവർക്ക്
എക്കാലവും കണ്ടുവരുന്ന ഒരു മാറാരോഗമാണത; കരപ്പൻ,
വരട്ടുചൊറി എന്നിവ പോലെ. (ജീവിതാന്ത്യം വരെ സാഹിത്യം
ക്വോട്ട് ചെയ്തു ജീവിക്കുന്ന രോഗികളുമുണ്ട്).
അതെന്തായാലും ചന്ദ്രികയും ഗിരിജയും കൊറമ്പിയമ്മയും
ദാസനുമൊക്കെ തലക്കകത്തെ പത്തു സെന്റിൽ കുടിയേറി
അവകാശം സ്ഥാപിച്ച് തുടങ്ങിയ കാലമായിരുന്നു അത്.
എം.ടിയുടെ മഞ്ഞ് വായിച്ചു നോക്കി, മയ്യഴി ഉരുകിയില്ല. വി
കെ എന്നിന്റെ പയ്യൻസ് വായിച്ചു നോക്കി, നർമത്തിനു
മുകളിലും മയ്യഴി പൊങ്ങിക്കിടന്നു, ഉറൂബിന്റെ സുന്ദരന്മാരെയും
സുന്ദരിമാരേയും കണ്ടു, മനുഷ്യത്വത്തിനും മേലെ മയ്യഴി
തെളിഞ്ഞു കിടന്നു. കവിതകൾ പലതും കഴിച്ചുനോക്കി,
കുലുക്കമില്ല മയ്യഴിക്ക്. സിനിമയിൽ മുഴുകി നോക്കി. കണ്ട
ചിത്രങ്ങളേക്കാൾ മനോഹരം കാണാത്തത് എന്ന മട്ടിൽ മയ്യഴി
കൂടുതൽ വർണാഭമായി.
എന്നിട്ടും പോയില്ല ചോണനുറുമ്പ്….
എന്നു പാടിയ ബാല്യം പോലെ പാതാറും മയ്യഴിയും
വെള്ളിയാങ്കല്ലും ദാസനും ചന്ദ്രിയും…..
അങ്ങിനെയാണ് സാഹിത്യച്ചൊറി മാറ്റാൻ മറുമരുന്നിന്
മയ്യഴിലെത്തുന്നത്. ചൊറിക്ക് ജാലിംലോഷൻ എന്നൊരു
ലേപനവും കണ്ടുപിടിച്ച കാലമായിരുന്നു അത്.
സാഹിത്യച്ചൊറി തുടർന്നു.
എന്തിനും എതിനും മരുന്നുണ്ടല്ലോ മയ്യഴിയിൽ. കുമാരൻ
മാസ്റ്ററെ ഒന്നു പേടിക്കണമെന്നുമാത്രം.
അന്ന് കേരളത്തിൽനിന്നും വ്യത്യസ്തമായൊരിടമായിരുന്നു
മയ്യഴി. നിരനിരയായ മദ്യക്കടകൾ മയ്യഴി ഗാന്ധിയായ കുമാരൻ്
മാസ്റ്ററുടെ കണ്ണുനിറച്ചെങ്കിൽ നമ്മുടെ മനസ്സാണ് നിറയ്ക്കുക.
കൊറമ്പിയമ്മയേയും കണാരേട്ടനേയും ദാസനേയും
ഗിരിജയേയും ലെസ്ലിസായ്വിനേയും ചന്ദ്രിയേയും
അച്ചുവിനേയും കണ്ടില്ല, നിഴലായിട്ടു പോലും.
ബ്രാണ്ടിഷോപ്പ് വഴി കടലിനെ ലക്ഷ്യമാക്കി നടന്നു.
മനുഷ്യർ മലയാളികൾ തന്നെ, പ്രണയത്തിന്റേയും
തമ്മിലടിയുടേയും ഭാഷ മലയാളം തന്നെ, യാത്രയാണെങ്കിൽ
ഓട്ടോറിക്ഷതന്നെ. പോലീസ് വേഷം മാത്രം ഇവിടെ
വ്യത്യസ്തമാണ്. അവരുടെ ഭാഷ എല്ലായിടത്തുമെന്നപോലെ
തെറി തന്നെ,ആശ്വാസം. കേരളം വിട്ടതിന്റെ അന്യത തോന്നില്ല.
പൊതു നിരത്തിൽ പുരുഷന്മാർ മദ്യത്തിലും സ്ര്തീകൾ സ്വന്തം
കാലിലും നടക്കുന്നു. അങ്ങിനെ തനി നാടൻ കേരളഗ്രാമം
പോലെ ഒന്ന്. പാർക്കിലെ സിമന്റ് ബഞ്ചിൽ ഇരുന്ന്
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ജീവിച്ചു മരിച്ച കഥാപാത്രങ്ങളെ
ഓർത്തു, മരിക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ
കാണാനാഗ്രഹിച്ചു. അടങ്ങാത്ത കഥാപാത്ര ചിന്തകളുമായി
2011 മഡളമഠണറ ബടളളണറ 3 2
ഇരിക്കുമ്പോൾ ഒരു താടിക്കാരൻ അമ്പതമ്പത്തഞ്ച് വയസ്സിൽ
സഞ്ചരിച്ച് പലയിടങ്ങളിലേക്കും കണ്ണയച്ച് അലസനെ പോലെ
നീങ്ങുന്നു. ഇടയ്ക്കയാൾ ചെടികൾക്കിടയിൽ ഇല്ലാതാവും, പിന്നെ
വെളിപ്പെടും. അയാൾ ഒടുവിൽ എന്നെ ഉന്നമാക്കി വന്നു.
ആദ്യം ചിരി. അതിഥിയുടെ സ്നേഹം പോലെ. ഞാനും ചിരി
മടക്കി. ആൾ എന്നോട് അടുത്തുകൂടുകയാണ്. എനിക്കും
ഉത്സാഹം. അങ്ങോട്ട് പോകാതെ ഇങ്ങോട്ടു വരുന്ന
സൗഹൃദങ്ങൾ എന്നും താൽപര്യമായിരുന്നു. അയാൾ
അവിടേക്ക് പാലം കടന്നും വള്ളം പിടിച്ചും വരുന്ന കേരള
മദ്യപാനികളെക്കുറിച്ചും സമൂഹത്തിന്റെ മൂല്യച്യുതിയെക്കുറിച്ചും
മയ്യഴി മാതാവിന്റെ അത്ഭുത സിദ്ധിയെക്കുറിച്ചും പെറുക്കിവച്ച
വാക്കുകൾകൊണ്ട് ഭംഗിയിൽ സംസാരിച്ചു.
സ്വാഭാവികമായും മുകുന്ദനിലുമെത്തി കാര്യങ്ങൾ.
മുകുന്ദനില്ലെങ്കിൽ മാഹിയില്ല, ടാഗോറില്ലെങ്കിൽ ബംഗാൾ
ഇല്ലാത്തതുപോലെ.
മുകുന്ദൻ വഴിതെറ്റിച്ച കേരളത്തിലെ
ചെറുബാല്യക്കാരെപ്പറ്റിയും ഈ മനുഷ്യൻ സംസാരിച്ചു. പേരു
പറയുകയോ ഞാൻ ചോദിക്കുകയോ ചെയ്തില്ല. എന്റെ പേരും
പുറത്തേടുക്കേണ്ടിവന്നില്ല.
സംസാരം ഒടുവിൽ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എത്തി,
ഞങ്ങൾ അവിടെയിരുന്ന് സ്വല്പം കാറ്റുകൊണ്ടു.
എന്റെ യാത്രയ്ക്കൊരു ലക്ഷ്യമുണ്ടെന്നും അത് നടത്താതെ
മടങ്ങുന്നത് മാഹിയിൽ പോയി മദ്യപിക്കാതെ വരുന്നതിനു
തുല്യമാണെന്നും എനിക്കറിയാമായിരുന്നു. ഞാൻ അടക്കി വച്ച
ചോദ്യം അയാളോട് ചോദിച്ചു.
ദാസനും ചന്ദ്രിയും ലെസ്ലിസായ്വുമൊക്കെ ശരിക്കും
മാഹിയിൽ ജനിച്ച് തിന്നും കുടിച്ചും സ്നേഹിച്ചും വിദ്വേഷിച്ചും
അർമാദിച്ചും ജീവിച്ച മനുഷ്യരായിരുന്നോ?
അയാൾ ഒന്നു മുരണ്ട് തൊണ്ട ശരിയാക്കി താടി ഉഴിഞ്ഞ്
പുഴയിലേക്ക് ചാഞ്ഞ മരത്തിന്റെ വിടവിലൂടെ
വെള്ളിയാങ്കല്ലിലേക്കെന്ന പോലെ നോക്കി, പതുക്കെ എന്റെ
നേരേ തിരിഞ്ഞു. സാഹിത്യം സാഹിത്യം എന്നൊക്കെ പറഞ്ഞു
നടക്കുന്ന മരമണ്ടനാണ് മുന്നിലിരിക്കുന്നതെന്ന ഭാവം ആ
നോട്ടത്തിൽ ഉണ്ടായിരുന്നു.
പിന്നെ ഒരു ബി.എ. ഫിലോസഫറുടെ കനത്തോടെ
പറഞ്ഞു. മൊഴിഞ്ഞു എന്നു പറയുന്നതായിരിക്കും കൂടുതൽ
ശരി.
മോനെ, മറ്റുള്ളവരുടെ കാര്യം എനിക്കറിഞ്ഞൂടാ… പക്ഷെ
മുകുന്ദൻ എഴുതിയ ദാസൻ ഞാനാണ്. അതെല്ലാം
എന്നെപ്പറ്റിയാണ്.
എനിക്ക് സമനില തെറ്റി, കുടിച്ച കള്ളത്രയും പുറത്തേക്ക്
വരുന്നതുപോലെ ഒരു ആകസ്മികത. ഇത്രയ്ക്ക് ഞാൻ
പ്രതീക്ഷിച്ചതല്ല മാഹിക്ക് പുറപ്പെടുമ്പോൾ. അധികമാരും
അറിയാത്ത സത്യം ഇതാ ഞാൻ കണ്ടെത്തിയിരിക്കുന്നു. ഒരു
പത്രപ്രവർത്തകന്റെ സ്വാർത്ഥതയോടെ ഞാൻ ചുറ്റും നോക്കി.
മറ്റാരും കേൾക്കുന്നില്ലല്ലോ ഈ രഹസ്യം. ആ നിമിഷത്തിന്റെ
സന്തോഷം പങ്കുവയ്ക്കാൻ അയാൾ മാത്രമേ എന്നോടൊപ്പമുള്ളു,
അന്ന് മൊബൈലും ഇല്ല.
അയാളാണെങ്കിൽ എന്റെ താൽപര്യം മുതലെടുത്ത് കഥ
തുടരുകയാണ്.
കഥ എഴുതിക്കഴിഞ്ഞാൽ കഥാപാത്രങ്ങൾ
വഴിയാധാരമാകുന്നു. എഴുത്തുകാരൻ അണിയിച്ച കുപ്പായവും,
തലയിൽ വച്ചുതന്ന ഭാണ്ഡവും പേറി നടക്കാൻ അയാൾ
വിധിക്കപ്പെട്ടിരിക്കുന്നു. എഴുത്തുകാരനും കഥാപാത്രങ്ങളും
ലോകം മുഴുവനും ശ്രദ്ധിക്കപ്പെടുന്നു. എന്നെപോലുള്ള പാവം
മാതൃകകൾ അതിന്റെ ഭാരം പേറി ഇങ്ങനെ ജീവിച്ച്
മണ്ണടിയുന്നു.
ഞാൻ ദാസെന്റ കൈത്തലം തടവി.
തെങ്ങുകയറ്റക്കാരനോ ബ്രാണ്ടിഷാപ്പിലെ സപ്ലയറോ
ടൂറിസ്റ്റുകളെ വഴിതെറ്റിക്കുന്ന ഗൈഡോ സാദാ സ്കൂൾ
ടീച്ചറുടെയോ ഉപ്പുമാവുവെപ്പുകാരിയുടെയോ പാവം
ഭര്ത്താവായിപ്പോകുന്നതിനു പകരം ഈ മനുഷ്യൻ ഉയരെ
പൊങ്ങിയത് കേരള സാഹിത്യ ചരിത്രത്തിന്റെ ഈഫൽ
ഗോപുരാഗ്രത്തിലേക്കാണ്. മുകുന്ദന്റെ മഷിത്തണ്ടിന് സ്തുതി.
പാതാറിന്റെ കാഴ്ചകളെ വിട്ട് ഞങ്ങൾ് എഴുന്നേറ്റു.
സ്വാഭാവികമായും എത്തപ്പെട്ടത് ബ്രാണ്ടിഷോപ്പിൽ.
(മാഹിയിൽ എല്ലാ വഴികളും ഇങ്ങനെയാണ്). അവിടെ
ആളുകളും ഷോപ്പ് ജീവനക്കാരും സ്ഥിരംപറ്റുകാരനെപ്പോലെ
ദാസനെ തലയുയർത്തി നോക്കുക മാത്രം ചെയ്തു. ഞാൻ
സാക്ഷാത്കരിക്കപ്പെട്ട വിജയിയുടെ ഭാവത്തിൽ നിറയെ
മദ്യപിച്ചു. പൊരിച്ചതും വച്ചതുമായ കടലിന്റെ
ജീവവൈവിധ്യത്തെ ആവോളം അകത്താക്കി. ദാസനെ
കണ്ടെത്തിയ സന്തോഷത്തിൽ ഞാൻ ലോകം മറന്നു.
ദാസൻ കുടിച്ചുവെങ്കിലും ലക്കുകെട്ടില്ല. വരമായി കിട്ടിയ
കഥാപാത്രത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നവൻ.
ഞങ്ങൾ പുറത്തിറങ്ങി. യാത്ര പറഞ്ഞ് കോഴിക്കോട്ടേക്കുള്ള
വണ്ടിക്ക് മയ്യഴിമാതാവിന്റെ നേരെ ഞാൻ നടക്കുമ്പോൾ
ദാസന്റെ കുപ്പായത്തിലിറങ്ങിയ ആ മനുഷ്യൻ പാതാറിനെ
ഉന്നംവച്ച് നടക്കുകയായിരുന്നു.
ആരായിരിക്കും അയാളുടെ പുതിയ ഇര!
(ഈ അനുഭവം ഈയിടെ പറഞ്ഞപ്പോൾ അയാളെ ഉടൻ
കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകത എം. മുകുന്ദൻ
ഊന്നിപ്പറഞ്ഞു: ഇനി എന്റെ പേരിലായിരിക്കുമോ അയാൾ
ഇറങ്ങുക)