വീട്ടിലേക്ക് പോകുമ്പോൾ കൊച്ചുമകൾ ചോദിച്ചു:
”മുത്തച്ഛന്റെ ഗ്രാമം എത്രത്തോളം മാറിയിട്ടുണ്ട്?”
ഞാൻ കാറിലിരുന്ന് ചുറ്റും കണ്ണോടിച്ചുകൊണ്ട് പറഞ്ഞു,
ശരിക്കും പറഞ്ഞാൽ, വീടുകളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന
ല്ലാതെ വലിയ മാറ്റമൊന്നും കാണുന്നില്ല. പണ്ടത്തെ തറവാടുകൾ
പലതും വിഘടിച്ച് അണുകുടുംബങ്ങളായി മാറിയിരി
ക്കുന്നു. ഈ മാറ്റം പെട്ടെന്നുണ്ടായതല്ല. ഞാൻ സ്കൂളിൽ പഠി
ക്കുന്ന കാലത്തുതന്നെ കത്തിനിന്നിരുന്ന പല തറവാടുകളും
ഭാഗം പിരിഞ്ഞ് ചെറിയ താവഴികളാവാൻ തുടങ്ങിയിരുന്നു.
അന്ന് ചിലരുടെ ജോലിതന്നെ മദ്ധ്യസ്ഥംപറയലും ഭൂമി അള
ക്കലും ഭാഗം വയ്പിക്കലുമായിരുന്നു. ഇന്നത് കുറെക്കൂടി
വ്യാപകമായിരിക്കുന്നു എന്നു മാത്രം. നമ്മുടെ വീട്ടിലെ കാര്യം
തന്നെ എടുക്കാം. ഒരു വീടുണ്ടായിരുന്ന സ്ഥലത്ത് ഇപ്പൊ
അഞ്ച് വീടായില്ലേ. പറമ്പ് വലുതായില്ല. വീടുകളുടെ എണ്ണം
മാത്രമാണ് കൂടിയത്. ഓരോ കുടുംബത്തിനും വീടു വയ്ക്കാനുള്ള
സ്ഥലം കഴിച്ചാൽ പിന്നെ എന്തെങ്കിലും കൃഷി ചെയ്യാനോ
നട്ടു വളർത്താനോ സ്ഥലമില്ല. അതുകൊണ്ട് കൃഷിയിലുള്ള
താൽപര്യം കുറഞ്ഞു. മിക്കവാറും എല്ലാവരും നിത്യനിദാന
ത്തിന് വേണ്ട സാധനങ്ങൾ പുറത്തുനിന്ന് വാങ്ങാൻ നിർബ
ന്ധിതരായി. ഇന്ന് നമ്മുടെ നാട് വലിയൊരു കൺസ്യൂമർ
സൊസൈറ്റിയായി മാറിയിരിക്കുന്നു. ഉല്പാദനത്തിന്റെ കാര്യം
പാടെ മറന്ന് ഉപഭോഗത്തിൽ മാത്രം തൽപരരായി നാം.
നമ്മുടെ വീടിന്റെ മൂന്നു ഭാഗത്തും വിശാലമായ കോൾപാടങ്ങളായിരുന്നു.
ആയിരക്കണക്കിന് ഏക്കർ സ്ഥലത്ത് കൃഷി
നടന്നിരുന്ന കാലം എനിക്കോർമയുണ്ട്. കൊയ്ത്തും
മെതിയും പൊലിയളവും ഉത്സവംപോലെ ആഘോഷിച്ചി
രുന്ന കാലം. അത് കഴിയുമ്പോഴേക്കും വന്നെത്തുന്ന മഴ
ക്കാലം കോൾപ്പാടങ്ങളെ വിശാലമായ കായൽപരപ്പാക്കി
മാറ്റുന്നു. മീൻപിടിത്തക്കാരുടെ ഓടിവള്ളങ്ങളും മണൽവഞ്ചി
കളും നേർത്ത ഓളങ്ങളിളക്കി അലസഗമനം ചെയ്യുന്ന
കാഴ്ച പോലെ മനോഹരമായ മറ്റൊരു കാഴ്ചയും എന്റെ കുട്ടി
ക്കാലത്തെ ഓർമകളിലില്ല.
ഇന്നതൊക്കെ മാറിയിരിക്കുന്നു. കോൾപ്പാടങ്ങളിൽ കൃഷി
യിറക്കാറില്ല. പടുമുളകളും പായലും മറ്റും വളരുന്ന പാഴ്നില
ങ്ങളായി കോൾപാടങ്ങൾ നശിച്ചിരിക്കുന്നു. ഇതിനെതിരായി
കുറെ കർഷകർ സമരവും ഉപവാസവും മറ്റും നടത്തി. വിവിധ
രാഷ്ട്രീയ നേതാക്കൾ സമരപ്പന്തലിൽ വന്ന് മധുരമനോഹര
വാഗ്ദാനങ്ങൾ നൽകി തിരിച്ചുപോയി. വാർത്ത പത്രത്തിൽ
വന്നു. ഇതുവരെ ഫലമൊന്നും ഉണ്ടായിട്ടില്ല.
വീട്ടിൽ ചെന്നാൽ നിങ്ങൾക്ക് ഞാൻ ആ കോൾപ്പാടങ്ങ
ളുടെ ഇന്നത്തെ ദയനീയാവസ്ഥ കാണിച്ചുതരാം.
ഇങ്ങനെയെല്ലാമാണെങ്കിലും നാട്ടിൻപുറങ്ങളിൽ ജീവിതനിലവാരം
കൂടിയിരിക്കുന്നു. നമ്മൾ പോകുമ്പോൾ ഇരുവശത്തേക്കും
ഒന്നു നോക്കിയാൽ മതി. രണ്ടോ മൂന്നോ വാഹന
ങ്ങൾ പാർക്ക് ചെയ്യാത്ത വീടുകൾ ചുരുക്കമാണ്. ഇതൊക്കെ
ആർക്ക് എവിടെ പോകാനാണ് എന്ന് ചോദിക്കരുത്. ഇതി
നുള്ള സാമ്പത്തികശേഷി എനിക്കുണ്ടോ എന്ന ആലോചന
പഴഞ്ചനാണ്. ഒന്നുകിൽ കുടുംബത്തിലെ ഒരംഗം ഗൾഫ്
രാജ്യങ്ങളിലോ മറ്റേതെങ്കിലും വിദേശത്തോ വിയർപ്പൊഴുക്കി
കാശയയ്ക്കുന്നുണ്ടാവും. അതെടുത്ത് പരിഷ്കാരികളാവാനുള്ള
ഭ്രമം നമ്മുടെ യുവതലമുറയെ മടിയന്മാരും നിഷ്ക്രിയരുമാക്കു
ന്നില്ലേ എന്നെനിക്ക് തോന്നാറുണ്ട്. ഇനി പുറത്തുനിന്ന് പണം
വരാൻ മാർഗമില്ലാത്തവർക്ക് വട്ടിപ്പലിശക്കാർ, ബ്ലേയ്ഡുകൾ
മുതലായ മനുഷ്യസ്നേഹികളുണ്ട്. അവരുടെ കഥകൾ പത്രങ്ങ
ളിൽ സ്ഥലം പിടിച്ചു തുടങ്ങിയിരിക്കുന്നു. അടുത്ത കാലത്ത്
കേരളം സന്ദർശിച്ച മറുനാട്ടുകാരനായ എന്റെ സുഹൃത്ത്
ചോദിച്ചു.
എവിടേക്കാണ് നിങ്ങളുടെ നാട്ടിലുള്ളവർ മരണപ്പാച്ചിൽ
നടത്തുന്നത്? ഇരുചക്രവാഹനങ്ങളായാലും ഓട്ടോറിക്ഷകളായാലും
കാറുകളായാലും മരണപ്പാച്ചിൽതന്നെ. ബസ്സുകളുടെ
കാര്യം പറയുകയേ വേണ്ട. മത്സര ഓട്ടത്തിൽ പെട്ടുപോയാൽ
എത്തേണ്ടിടത്ത് എത്തിയാൽ രണ്ടാം ജന്മം കിട്ടിയതുപോലെ
നിങ്ങൾക്ക് സന്തോഷിക്കാം. കേരളം പോലെ
പ്രകൃതി മനോഹരമായ ചെറിയ രാജ്യത്ത്, ഇങ്ങനെ നെട്ടോട്ട്
ഓടേണ്ട കാര്യമെന്താണ്? ബിവറേജസ് കോർപറേഷന്റെ
മുന്നിൽ ഇടം പിടിക്കാനോ നെഗളിപ്പ്?
എനിക്ക് അദ്ദേഹത്തിന് തൃപ്തികരമായ ഒരുത്തരം നൽകാനായില്ല.
ലക്ഷക്കണക്കിന് ഉത്തരേന്ത്യക്കാർക്ക് ഗൾഫ് നാടായി
മാറിയ കേരളം എന്തുകൊണ്ട് നാട്ടിലെ ചെറുപ്പക്കാരെ കുഴിമടിയന്മാരും
അലസന്മാരുമായി മാറ്റുന്നു. സ്വന്തം വീട്ടിൽ മണ്ണുടയ്ക്കാത്തവർ
അന്യർക്ക് വേണ്ടി കല്ലുടയ്ക്കുന്നതല്ലേ നാം കാണു
ന്നത്. കേരളത്തിലുള്ളവർക്ക് സിനിമക്കാരോ പാട്ടെഴുത്തുകാരോ
സാഹിത്യരചയിതാക്കളോ മാത്രമായാൽ മതി. പേരും
പ്രശസ്തിയും പണവും വേണം. പക്ഷെ മേലനങ്ങാൻ വയ്യ.
സോളാർ പാനലുകാരും ടോട്ടൽ ഫോർ യുക്കാരും ആട് തേക്ക്
മാഞ്ചിയംകാരും ബ്ലെയ്ഡുകാരും ലക്ഷ്യമിടുന്നത് ഒന്നുതന്നെ
യാണ്. നിങ്ങളുടെ പോക്കറ്റിലെ പണം അദ്ധ്വാനം കൂടാതെ
എങ്ങനെ എന്റെ പോക്കറ്റിലെത്തും. ഇപ്പോൾ തട്ടിപ്പിനിറങ്ങു
ന്നത് അശരണരും ദരിദ്രരും ഗതിയില്ലാത്തവരുമല്ല. വിദ്യാഭ്യാസമുള്ളവരും
സമൂഹത്തിൽ മാന്യരെന്ന് കരുതപ്പെടുന്നവരുമാണ്.
തട്ടിപ്പും വഞ്ചനയും ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്തോ
ജനവിഭാഗത്തിലോ സാമൂഹികതലത്തിലോ ഒതു
ങ്ങിനിൽക്കുന്നില്ല. കേരളത്തിലെ ജനങ്ങളെ ആകമാനം
ഗ്രസിച്ചിരിക്കുന്നത് ആർത്തിയാണ്. എന്തിനോടും ഏതിനോടും.
ആർത്തീപൂരണത്തിന് പണം വേണം. കുറച്ചൊന്നും
പോരാ. ധാരാളം പണം വേണം. അദ്ധ്വാനിക്കാതെ കിട്ടുന്ന
പണം കയ്യയച്ച് ചെലവ് ചെയ്യുന്നത് സുഖമാണ്. അതുകൊണ്ട്
ധനാഗമന മാർഗങ്ങളെപ്പറ്റിയാണ്, രാപ്പകൽ ചിന്ത.
അത് നേരായ വഴിയിലൂടെയാണെങ്കിൽ എതിർക്കാൻ നമുക്ക്
അവകാശമില്ല. മനുഷ്യസഹജമായ ആഗ്രഹമാണത്.
എന്നാൽ ഇവിടെ സംഭവിക്കുന്നത് അതല്ല. വിവാഹം, വിദ്യാഭ്യാസം,
കച്ചവടം, ഭൂമികൈമാറ്റം, കെട്ടിടനിർമാണം, മെഡി
ക്കൽ കോളേജ് പ്രവേശനം, സിനിമ-സീരിയൽ നിർമാണം,
ഗൾഫ് ജോലി, വിസ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളും
തട്ടിപ്പുവീരന്മാർ കയ്യടക്കിയിരിക്കുന്നു. വളരെ
സൂക്ഷിച്ചും കണ്ടറിഞ്ഞും ആലോചിച്ചും ജീവിക്കുന്നവർ
പോലും ചില ദുർബല നിമിഷങ്ങളിൽ ക്രൂരമായി വഞ്ചിക്ക
പ്പെടുന്നു. പിന്നെ അവർക്കുള്ള ഏക ആശ്രയം മരണമാണ്.
ഇത് ഒറ്റ തിരിഞ്ഞോ കുടുംബസമേതമോ നടപ്പാക്കുന്നു. മുകളിൽ
സൂചിപ്പിച്ച കാര്യങ്ങളിലൊന്നും ലവലേശം അതിശയോ
ക്തിയില്ലെന്ന് കാലത്ത് എഴുന്നേറ്റാലുടൻ പത്രം വായിക്കുന്ന
നമ്മുടെ നാട്ടുകാർ തലകുലുക്കി സമ്മതിക്കും.
‘നാണം കെട്ടും പണം നേടിക്കൊണ്ടാൽ നാണക്കേടാ
പണം തീർത്തുകൊള്ളും’ എന്ന് എന്റെ മുത്തശ്ശി പറഞ്ഞുകേ
ട്ടിട്ടുണ്ട്. ഇന്നും നമ്മുടെ നാട്ടിലെ നല്ലൊരു ശതമാനം ആളുകൾ
അതുതന്നെ വിശ്വസിക്കുകയും ജീവിതപ്രമാണമാക്കുകയും
ചെയ്യുന്നു.
എന്റെ കൂടെയുണ്ടായിരുന്ന ആർക്കും
വിയോജിപ്പ് പ്രകടിപ്പിക്കാനായില്ല. അവർ സ്ഥിരമായി
നാട്ടിൽ ജീവിക്കുന്നതുകൊണ്ട് ഇതെല്ലാം ജീവിതത്തിന്റെ
ഭാഗമായി തീർന്നിരിക്കുന്നു. അതിനോടൊക്കെ കലഹിച്ചും
സമരസപ്പെട്ടും ജീവിക്കുകയേ നിവൃത്തിയുള്ളൂ.
അടുത്തതായി ഞാൻ ജനിച്ചുവളർന്ന വീട്ടിലേക്കും പരിസരങ്ങളിലേക്കുമാണ്
കുട്ടികളെ കൊണ്ടുപോയത്.
പൊട്ടിപ്പൊളിഞ്ഞൊരു കുളവും അതിൽ കിടക്കുന്ന കുറച്ചു
വെള്ളവും. കല്പടവുകളില്ല. കടവുകളെ വേർതിരിക്കുന്ന മതി
ലില്ല. കുട്ടിക്കാലത്തെ ഓർമകൾ പോലെ എല്ലാം ഛിന്നഭിന്ന
മായി കിടക്കുന്നു. എനിക്ക് സങ്കടം തോന്നി. കുളത്തിനപ്പുറത്ത്
വിശാലമായി പരന്നുകിടക്കുന്ന കോൾപാടങ്ങളിൽ
അവയുടെ നഗ്നത മറയ്ക്കാനുള്ളത്ര വെള്ളം മാത്രം. ഒന്നു തിരി
ഞ്ഞുനോക്കുമ്പോൾ, വിദൂരകാലത്തിൽ, ഞാൻ കാണുന്നത്
കടുംപച്ച സമുദ്രം പോലെ പരന്നുകിടക്കുന്ന നെൽവയലുകളാണ്.
നേർത്ത കാറ്റു വീശിയാൽ പോലും ഓളങ്ങളിളകുന്ന
ഹരിതാഭമായ വയലുകൾ. ഈ വയലുകളെ നിർവീര്യവും
നിഷ്പ്രയോജനവുമാക്കിയിടുന്ന ഭരണകർത്താക്കൾ മാപ്പർ
ഹിക്കുന്നില്ല. ആയിരക്കണക്കിനേക്കർ ഭൂമി ജലസേചനസൗകര്യമില്ലാത്തതുകൊണ്ട്
കൃഷി ചെയ്യാതെ നിർജീവമാക്കിയി
ടുന്നത് കുറ്റകരമായ അനാസ്ഥയാണ്. നാൽക്കാലികളെ തീറ്റി
പ്പോറ്റാതെ അറവുശാലകളിലേക്കയയ്ക്കുന്നതുപോലെ ക്രൂരമാണ്
ഭൂഹത്യയും. ഏതാണ്ട് വറ്റിത്തീരാറായ ജലപ്പരപ്പിലേക്ക്
നോക്കിനിൽക്കുമ്പോൾ പൂജ ചോദിച്ചു: ”മുത്തച്ഛൻ ഈ കുള
ത്തിൽ കുളിച്ചിട്ടുണ്ടോ?”
നാട് വിടുന്നതുവരെ ഈ കുളത്തിലേ കുളിച്ചിട്ടുള്ളൂ. അന്നുകാലത്ത്
കുളിമുറിയും കക്കൂസുമൊന്നും നാട്ടിലില്ല.
കുട്ടിക്കത് വിശ്വസിക്കാനാവുന്നില്ല.
പിന്നെ നിങ്ങളെന്താണ് ചെയ്യാറ്?
പറമ്പിലോ കാടിന്റെ മറവിലോ ഇരുന്ന് കാര്യം സാധിക്കും.
അത്ഭുതം കൊണ്ട് വിടർന്ന പൂജയുടെ കണ്ണുകൾ ഇമ
തല്ലാതെ നിന്നു. അവൾക്ക് ചിരിയും സങ്കടവും ഒപ്പം വന്നതുപോലെ
തോന്നി.
എനിക്ക് ജോലിയും ശമ്പളവും ആയപ്പോൾ ആദ്യം
ചെയ്തത് വീടിനോടനുബന്ധിച്ച് കുളിമുറിയും ടോയ്ലറ്റും നിർ
മിക്കുകയാണ്. അമ്പതു കൊല്ലം മുമ്പാണെന്ന് ഓർക്കണം.
മുത്തച്ചൻ ഈ കുളത്തിലാണോ നീന്താൻ പഠിച്ചത്?
എന്താ സംശയം. അന്നൊക്കെ കുട്ടികൾ സ്കൂളിൽ
പോകാൻ തുടങ്ങുന്നതിനു മുമ്പുതന്നെ നീന്തൽ പഠിച്ചിരി
ക്കും. പൂജ വിദേശത്തെ നീന്തൽകുളത്തിലാണ് നീന്താൻ പഠി
ച്ചത്. ഇപ്പോൾ പച്ചനിറത്തിലുള്ള ഒരു കുമ്പിൾ വെള്ളമേ ഈ
കുളത്തിലുള്ളൂവെങ്കിലും ഞങ്ങളുടെ കുട്ടിക്കാലത്ത് ഇതൊ
ന്നുമായിരുന്നില്ല, സ്ഥിതി. മഴക്കാലത്ത് കായലും കുളവും
ഒന്നുചേർന്ന് ഒരു വലിയ ജലപ്പരപ്പാവും. അന്ന് കുളത്തിന്
ഉയർത്തിക്കെട്ടിയ കൂപ്പു(മതിൽ)ണ്ടായിരുന്നു. അതിൽനിന്ന്
വെള്ളത്തിലേക്ക് എടുത്തുചാടുന്നതായിരുന്നു അഭ്യാസം.
കുളിക്കാൻ വന്നാൽ ഞങ്ങളെല്ലാം ജലജീവികളായി മാറും.
എത്ര നേരം വെള്ളത്തിൽ കിടക്കാനും മടിയില്ല. കുളിക്കാൻ
പോയ കുട്ടികൾ മടങ്ങിവരാത്തതിൽ അമ്മമാർ ആവലാതി
യിടുമ്പോൾ കാരണവന്മാർ പുളിവാറലുമായി അന്വേഷിച്ചുവരും.
നനഞ്ഞ ശരീരത്തിൽ പുളിവാറൽ പിടയുമ്പോൾ അവി
ടെയും ഇവിടെയും വീഴുന്ന പാടുകൾ തിണർത്തുകിടക്കും.
മൂന്നുനാലുദിവസംകൊണ്ട് പാടുകൾ മായും. പിന്നെ വീണ്ടും
ജലക്രീഡകൾ തന്നെ.
ഞാൻ കുളത്തിലേക്ക് ചെറിയ കല്ലുകൾ പെറുക്കിയെറിഞ്ഞ്
എന്റെ ഓർമകളിൽ ലയിച്ചപ്പോൾ ബാബു അത് ക്യാമറയിലാക്കി.
എന്റെ ബാല്യത്തിന്റെ ശേഷിപ്പുകളായി അത്രയെ
ങ്കിലും ഉണ്ടല്ലോ എന്ന് ഞാൻ സന്തോഷിച്ചു.
”മോത്സ് നീന്തൽ പഠിക്കുമ്പോൾ വെള്ളം കുടിച്ചിട്ടുണ്ടോ?”
എന്ന് പൂജയുടെ കുസൃതിച്ചോദ്യം.
”വെള്ളം കുടിക്കുക മാത്രമല്ല, വെള്ളത്തിലേക്ക് മുങ്ങി
ത്താഴുകയുമുണ്ടായി”.
”പിന്നെ?” അവൾ ആകാംക്ഷ പൂണ്ടു.
അടുത്ത കടവിൽ കുളിച്ചിരുന്ന ഒരു സ്ര്തീ എന്നെ കുള
ത്തിന്റെ അടിയിൽ നിന്ന് പൊക്കിയെടുത്ത് രക്ഷപ്പെടുത്തി.
എന്നാലും എനിക്ക് വെള്ളത്തിനെ പേടിയുണ്ടായിരുന്നില്ല.
”പിന്നെ മുത്തച്ഛന് എന്തിനെയായിരുന്നു പേടി?”
ഇടിയും മിന്നലും. ഇടി വെട്ടാൻ തുടങ്ങിയാൽ ഞാൻ കട്ടി
ലിന്റെ അടിയിൽ പോയി ഒളിച്ചിരിക്കാറുണ്ട്. നാട്ടിലാണ്
ഏറ്റവും അപകടകാരിയായ ഇടിയും മിന്നലുമുണ്ടാകുന്ന
തെന്ന് തോന്നുന്നു. ഇവിടെ നമ്മുടെ പല വീടുകളിലും വൈദ്യുതോപകരണങ്ങൾ
മുഴുവൻ കത്തിനശിക്കാറുണ്ട്. തെങ്ങും മര
ങ്ങളും മറ്റും മിന്നലേറ്റ് കത്തിക്കരിയാറുണ്ട്. മുംബയിൽ വർ
ഷകാലം തുടങ്ങുമ്പോഴോ മറ്റോ ഇടിയും മിന്നലുമുണ്ടാകാം.
അങ്ങനെ ഉണ്ടായാലും അവിടെ ധാരാളം ഉയരമുള്ള കെട്ടിട
ങ്ങളും അവയിലൊക്കെ ലൈറ്റ്നിങ് അറസ്റ്റുമുള്ളതുകൊണ്ട്
അപകടങ്ങളുടെ തോത് നന്നെ കുറവാണ്. ഏറ്റവും പേടിപ്പെ
ടുത്തുന്ന ഇടിമുഴക്കം കേട്ടത് അമേരിക്കയിലെ കൊളംബസിൽ
വച്ചാണെന്ന് ഓർക്കുന്നു. സന്ദീപിന്റെ സ്നേഹിതന്റെ
വീട്ടിൽ പോയതായിരുന്നു, ഞങ്ങൾ. അവിടെയും സുശക്ത
മായ മുൻകരുതലുകൾ ഉള്ളതുകൊണ്ട് ഭയപ്പെടാനില്ല.
ഏറ്റവും ശക്തവും സുന്ദരവുമായ മഴക്കാലമാണ്, കേരളത്തി
ൽ. മഴ കാണാനായി മാത്രം ജൂൺ-ജൂലൈ മാസങ്ങളിൽ
നാട്ടിൽ പോകുന്ന ചിലരെ എനിക്കറിയാം. മുംബയ് നഗര
ത്തിൽ മഴക്കാലം ആസ്വദിക്കാനാവില്ല. യാത്രാക്ലേശങ്ങളും
ഗതാഗത തടസ്സവും ചേരിനിവാസികൾക്ക് ദുരിതപർവവുമാണ്
തോരാമഴ കാഴ്ചവയ്ക്കുന്നത്.
ദുബായിലെ മഴക്കാലം ഇഷ്ടമല്ലെന്ന് പൂജ പറഞ്ഞു.
അവിടെ വല്ലപ്പോഴും മഴ പെയ്താൽ പല സ്ഥലങ്ങളിലും
വെള്ളം ദിവസങ്ങളോളം കെട്ടിക്കിടക്കും. മരുഭൂമിയിൽ സാധാരണ
ഗതിയിൽ മഴയില്ലാത്തതുകൊണ്ട് ശരിയായ
ഡ്രെയ്നേജ് സംവിധാനമില്ല.
വാസ്തവത്തിൽ മഴയുടെ ആരവവും സംഗീതവും കേട്ടുകൊ
ണ്ട് മൂടിപ്പുതച്ചുറങ്ങുന്ന സുഖം ഒന്ന് വേറെതന്നെയാണ്. ആ
സുഖം അനുഭവിക്കണമെങ്കിൽ നാട്ടിൽതന്നെ പോകണം.
അവിടെ മഴ കാലാവസ്ഥയിലുണ്ടാകുന്ന വെറുമൊരു വ്യതി
യാനമല്ല. വേറിട്ട ഒരനുഭവമാണ്. അനുഭൂതിയാണ്. മഴയുടെ
താളലയങ്ങളും സംഗീതവും ആത്മാവിലേക്ക് ആവാഹിക്ക
ണമെങ്കിൽ കേരളത്തിൽതന്നെ പോകണം. ഒരു മഴക്കാലത്ത്
ഞങ്ങൾ ഷോളയാറിലേക്ക് വിനോദയാത്ര പോവുകയുണ്ടായി.
അന്ന് ഹരിദാസേട്ടൻ കേരളഗവൺമെന്റിൽ ഉയർന്ന
ഉദ്യോഗസ്ഥനായിരുന്നു. സ്റ്റേറ്റ് കാറും മറ്റുമുണ്ടായിരുന്നു. ഹരി
ദാസേട്ടന്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കിൽ ഉദ്യോഗപ്രൗഢി
കാണിച്ച് ഞങ്ങളുടെ വിനോദയാത്രയെ ഗവൺമെന്റ്
ചെലവിൽ കൊഴുപ്പിക്കുമായിരുന്നു. എന്നാൽ അദ്ദേഹം ആദ
ർശശാലിയും സത്യസന്ധനും ആയിരുന്നതുകൊണ്ട് വഴിവി
ട്ടൊന്നും ചെയ്യാൻ തയ്യാറായില്ല. അതുകൊണ്ട് ഗവൺമെന്റ്
വക അതിഥിമന്ദിരത്തിൽ മുറികൾ ബുക്കു ചെയ്തതുപോലും
സ്വകാര്യ വ്യക്തിയെന്ന നിലയിലായിരുന്നു. എടവപ്പാതിയുടെ
തുടക്കത്തിൽ കുന്നുകളുടെ നെറുകയിലേക്ക് ഉരുണ്ടുകയറുന്ന
മഴമേഘങ്ങൾ. ആ മഴമേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ
അന്തരീക്ഷത്തിൽ പറന്നുനടക്കുന്ന കാഴ്ച മനോഹരമായിരു
ന്നു. നിമിഷങ്ങൾക്കകം അസ്തമയത്തിന്റെ വർണങ്ങൾ ചാലി
ച്ചുചേർത്ത മഴ കുന്നിറങ്ങി വരുന്നതും താഴ്വാരങ്ങളിൽ തിമ
ർത്തു പെയ്യുന്നതും മറക്കാനാവാത്ത കാഴ്ചകളിലൊന്നായി
മാറി. അതിരപ്പിള്ളി വെള്ളച്ചാട്ടവും അവിസ്മരണീയമായ
കാഴ്ചയായിരുന്നു. എന്നാൽ അതിനു ശേഷം സന്ദീപിന്റെ
കൂടെ നയാഗ്രാ വെള്ളച്ചാട്ടം കണ്ടപ്പോൾ ഷോളയാർ അനുഭവം
നിഷ്പ്രഭമായി. നയാഗ്രാ വെള്ളച്ചാട്ടം നമ്മെ കോരിത്ത
രിപ്പിക്കുകയും വിസ്മയസ്തബ്ധരാക്കുകയും ചെയ്യും. എന്റെ
മകളും കൊച്ചുമോളും നയാഗ്ര കണ്ടിരുന്നതുകൊണ്ട് കൂടുതൽ
വിശദീകരിച്ചില്ല. നയാഗ്രയ്ക്ക് അതിന്റേതായ ഗാംഭീര്യവും
മാസ്മരികതയും ഉള്ളതുപോലെ അതിരപ്പിള്ളിക്ക് അതിന്റേ
തായ ചാരുതയും ആകർഷണീയതയുമുണ്ട്. പൂജ എന്നോട്
യോജിച്ചുകൊണ്ട് പറഞ്ഞു, സ്മാൾ ഈസ് ബ്യൂട്ടിഫുൾ…
കുളവും കായലും കുട്ടികളെ നിരാശരാക്കിയിട്ടുണ്ടാവാം.
മൂന്നു ഭാഗവും ജലസമൃദ്ധിയാൽ അതല്ലെങ്കിൽ കതിർക്കുലകൾ
കാറ്റിലാടുന്ന പാടങ്ങളാൽ ചുറ്റപ്പെട്ടതായിരുന്നു എന്റെ
വീട് എന്ന് എനിക്കിനി ആരോടും വീമ്പു പറയാനാവില്ല. ചുറ്റുപാടുകളും
ജീവിതവും മനുഷ്യരും മാറിയിരിക്കുന്നു. ഞങ്ങളുടെ
വീടിന്റെ മുഖഛായ പോലും മാറിയിട്ടുണ്ട്. ഞാൻ ജനിച്ചുവള
ർന്ന വീടിന്റെ തള്ളപ്പുര മാത്രം ബാക്കിയുണ്ട്. അതിന്മേൽ കൂട്ടി
ച്ചേർത്തതാണ് നടപ്പുരയും പൂമുഖവും. അതിനോടനുബന്ധി
ച്ചുണ്ടായിരുന്ന കയ്യാലയും പത്തായവും ഓർമകളിലേ ഉള്ളൂ.
നെല്ലില്ലെങ്കിൽ പിന്നെ പത്തായമെന്തിന്? കാർഷികജീവിത
ത്തിന്റെ അടയാളങ്ങളായിരുന്ന നെല്ലും പൊടിയും
വൈക്കോലും തൊഴുത്തുമൊക്കെ എന്റെ ബാല്യത്തോടൊപ്പം
വിസ്മൃതമായിരിക്കുന്നു. അതൊക്കെ പറഞ്ഞാൽ
കുട്ടികൾക്ക് മനസ്സിലാവില്ല. എന്നാലും വീടിന്റെ പടിക്കലെ
ത്തിയപ്പോൾ ഞാൻ പറഞ്ഞു, പണ്ട് ഇവിടെയായിരുന്നു, പടി
പ്പുര. പടിപ്പുരയോട് ചേർന്ന് തൊഴുത്ത്. തൊഴുത്തിൽ
എപ്പോഴും രണ്ടോ മൂന്നോ പശുക്കൾ. കാലത്ത് ഉണർന്നുവരുമ്പോൾ
എന്നും കാണുന്ന കാഴ്ച, അശോകത്തയ്യിന്മേൽ
കെട്ടിയ പശുവിനെ അമ്മ കറക്കുന്നതാണ്. ഇന്ന് തൊഴുത്തി
ല്ല, പശുക്കളില്ല, അമ്മയുമില്ല. കാലത്ത് കാണുന്നത് മിൽമ
കവറുകളാണ്. ഞാൻ ബാല്യജീവിതത്തിന്റെ നഷ്ടത്തെയോ
ർത്ത് വിലപിക്കുകയല്ല. അന്നത്തെ ഗ്രാമവിശുദ്ധികളും
സൗഹൃദങ്ങളും നഷ്ടപ്പെട്ടതിനു പകരം ഇന്ന് നമുക്ക് ഒരു
സ്വിച്ചമർത്തിയാൽ ലഭിക്കാവുന്ന അത്ഭുതസൗകര്യങ്ങൾ
എത്രയാണ്. ഇതൊന്നും ഞങ്ങളുടെ കുട്ടിക്കാലത്ത് സ്വപ്നം
കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഞാൻ അറുപതുകളിൽ
ആദ്യമായി ബോംബെയിലെത്തിയിട്ട് അവിടെ എത്തിയ വിവരത്തിന്
അയച്ച കത്ത് നാലാംദിവസമാണ് വീട്ടിൽ കിട്ടിയത്.
ഇന്ന് ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും മൊബൈലിൽ
വിളിക്കാം. അല്ലെങ്കിൽ ഈമെയിൽ സന്ദേശമയയ്ക്കാം. ലോകം
നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങിയിരിക്കുന്നു. ദിവസം ചെല്ലുന്തോറും
പുതിയ പുതിയ ഇലക്ട്രോണിക്സ് ഉപകരണങ്ങ
ളാണ് മാർക്കറ്റിലെത്തുന്നത്. ഏറ്റവും ആധുനികം എന്ന് ഇന്ന്
അവകാശപ്പെടുന്ന ഉപകരണം നാളെയോ, അടുത്ത ആഴ്ച
യോ, അടുത്ത മാസമോ, പഴഞ്ചനാവാം. ഇമ ബാബു ഉപയോഗിക്കുന്ന
ക്യാമറ ഡിജിറ്റലാണ്. പഴയതുപോലെ ഫിലിം
ആവശ്യമില്ല. അതുകൊണ്ട് പാമ്പായാലും പഴയതാണ് നല്ല
തെന്ന് പണ്ടുള്ളവർ പറയുന്നതിന് ഇപ്പോൾ തീരെ പ്രസക്തി
യില്ല.
ഞാൻ പറയുന്നത് ഒന്നും പൂജയ്ക്ക് പുതിയ കാര്യങ്ങളല്ല.
അവൾക്ക് അറിയേണ്ടത് ഏതു നിറത്തിലുള്ള പശുക്കളായി
രുന്നു, നമ്മുടെ തൊഴുത്തിലെന്നാണ്.
അമ്മ പശുവിനെ കറക്കുന്നത് കുട്ടിയുടെ മനസ്സിൽ പതി
ഞ്ഞിരിക്കുന്നു. പശുവിന്റെ നിറം കൂടി അറിഞ്ഞാലേ ചിത്രം
പൂർണമാകൂ. ഒന്ന് ചുവന്ന പശു ആയിരുന്നു. അതിന്റെ കുട്ടിക്ക്
തവിട്ടുനിറം. മറ്റേ പശുവിന്റെ ഉടലാകെ കറുപ്പുനിറം. മുഖവും
അടിവയറും വെളുത്ത നിറം.
”മുത്തച്ഛൻ പശുക്കളെ അഴിച്ച് കെട്ടാറുണ്ടോ?”
”വല്ലപ്പോഴും”.
പശുക്കളെ നോക്കാൻ കണ്ടുവിന്റെ മകൻ കുട്ടപ്പൻ ഉണ്ടായിരുന്നു.
കുട്ടപ്പന് ഏതാണ്ട് എന്റെ പ്രായംതന്നെ. കുട്ടപ്പൻ
നാലാംക്ലാസ് കഴിഞ്ഞപ്പോൾ പഠിപ്പ് നിർത്തി വീട്ടിൽ പശു
ക്കളെ നോക്കുന്ന ജോലി ഏറ്റെടുത്തു. ഞങ്ങൾ വലിയ ചങ്ങാതിമാരായിരുന്നു.
എന്നേക്കാൾ അവന് ചങ്ങാത്തം അനിയനോടായിരുന്നു.
അനിയനും കുട്ടപ്പനും കൂടി പണം കായ്ക്കുന്ന മരം നട്ടുനന
ച്ചുണ്ടാക്കാൻ ശ്രമിച്ചത് രസമുള്ള കഥയാണ്. കഥ തുടങ്ങു
ന്നത് അനിയന് തോന്നിയ ഒരു സാധാരണ സംശയത്തിൽ
നിന്നാണ്. അച്ഛൻ ദിവസവും കോപ്പറേറ്റീവ് സ്റ്റോറിലെ വിറ്റുവരവ്
രാത്രി വീട്ടിലിരുന്ന് എണ്ണുന്നതും കണക്കെഴുതുന്നതും
അവൻ കാണാറുണ്ട്. ഈ പണമൊക്കെ എവിടെയാണുണ്ടാവുന്നത്?
സംശയം ചോദിച്ചത് കുട്ടപ്പനോട്. കുട്ടപ്പൻ പറഞ്ഞു,
പണം കായ്ക്കുന്ന ഒരു മരമുണ്ട്. അച്ഛൻ അവിടുന്ന് പൊട്ടിക്കു
ന്നതാവും. അച്ഛനോട് നേരിട്ട് ചോദിക്കാൻ അവന് ധൈര്യമി
ല്ല. രണ്ടാളും കൂടി പണം കുഴിച്ചിട്ട് മുളപ്പിക്കാൻ തീരുമാനിച്ചു.
അനിയൻ അച്ഛൻ എണ്ണിവയ്ക്കുന്ന പണത്തിൽ നിന്ന് ഓരോ
വെള്ളിരൂപ ദിവസവും കുട്ടപ്പനെ ഏല്പിച്ചു. കുട്ടപ്പൻ വടക്ക്വേ
ർത്തെ കടപ്ലാവിന്നരികിൽ വളക്കൂറുള്ള മണ്ണിൽ കുഴി തോണ്ടി
രൂപ കുഴിച്ചിട്ടു. അപ്പോൾ ഒരു സംശയം. അഥവാ അത് മുളച്ചി
ല്ലെങ്കിലോ. അതുകൊണ്ട് ദിവസവും ഓരോ രൂപ കുഴിച്ചിടാൻ
തീരുമാനിച്ചു. പണത്തിന്റെ കണക്ക് കൃത്യമായി എഴുതുന്നതുകൊണ്ട്
ഒരു രൂപയുടെ കുറവ് അച്ഛൻ പിറ്റേദിവസംതന്നെ
കണ്ടുപിടിച്ചു. അമ്മ എന്തെങ്കിലും ആവശ്യത്തിന് എടുത്തി
രിക്കാം എന്ന് കരുതി. എന്നാൽ പിറ്റേദിവസവും അതിനടുത്ത
ദിവസവും കുറവു കണ്ടപ്പോൾ അച്ഛൻ അമ്മയോടന്വേഷിച്ചു.
അമ്മ എടുത്തിട്ടില്ലെന്ന് പറഞ്ഞു. എന്നോട് ചോദിച്ചപ്പോൾ
ഞാനും കൈമലർത്തി. അനിയനും കുട്ടപ്പനും കൂടി രൂപ കുഴി
ച്ചിട്ട സ്ഥലത്ത് വെള്ളമൊഴിക്കുന്നതു കണ്ടപ്പോൾ അമ്മ
കാര്യം അന്വേഷിച്ചു. അവരുടെ മനസ്സിൽ കളവുണ്ടായിരുന്നി
ല്ല. പണം എങ്ങനെ ഉണ്ടാവുന്നു എന്നറിയാനുള്ള ബാലിശമായ
കൗതുകം മാത്രം. അതുകൊണ്ട് അവർ സത്യം പറഞ്ഞു.
കുഴി തുരന്ന് നോക്കിയപ്പോൾ മുള വരാത്ത ഇരുപത്തിരണ്ട്
ഒറ്റ രൂപാ നാണ്യങ്ങളാണ് കിട്ടിയത്. സത്യം അറിഞ്ഞപ്പോൾ
അച്ഛൻ, പതിവിന് വിപരീതമായി, ചിരിക്കുകയാണുണ്ടായത്.
”പിന്നെ ആരൊക്കെയായിരുന്നു, മോത്സിന്റെ കൂട്ടുകാ
ർ?”
അധികം കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല. പുറത്ത്
പോയി കളിക്കാനോ ചുറ്റിത്തിരിയാനോ അനുവാദമുണ്ടായി
രുന്നില്ല. എന്നാലും തങ്കപ്പനെയും ശിവനെയും ഓർക്കുന്നു.
തങ്കപ്പനെ ഞങ്ങൾ ഓന്ത് എന്നാണ് വിളിച്ചിരുന്നത്. ഒരെല്ലാംകോരിയായിരുന്നെങ്കിലും
നെഞ്ച് വിരിച്ചുകൊണ്ട്, ഒരു
പ്രത്യേക തരത്തിൽ കൈ വീശിയേ തങ്കപ്പൻ നടക്കാറുള്ളൂ.
ഒരു പോലീസുകാരനാവുകയെന്നതായിരുന്നു, അയാളുടെ
ഏറ്റവും വലിയ മോഹം. ഒരു പോലീസുകാരന്റെ മുമ്പിൽ
ലോകം പഞ്ചപുച്ഛമടക്കി നിൽക്കുന്നതായി അയാൾ കരുതി.
അതുകൊണ്ട് കോളേജ് വിദ്യാഭ്യാസത്തെക്കുറിച്ചൊന്നും തങ്ക
പ്പൻ വേവലാതിപ്പെട്ടില്ല.
പത്താംക്ലാസ് പാസായപ്പോൾ നേരെ ചെന്ന് പോലീസിൽ
ചേർന്നു. ഒന്നോ രണ്ടോ ഉദ്യോഗക്കയറ്റം കിട്ടിയെങ്കിലും
ഡിഎസ്പിയുടെ തൊപ്പി തലയിൽ കയറുന്നതിനു മുമ്പ്,
അകാലത്തിൽ മരിച്ചുപോയി. തങ്കപ്പന് ജോലി കിട്ടിയപ്പോഴേക്കും
ഞാൻ പഠിപ്പുകഴിഞ്ഞ് ആദ്യം മദിരാശിയിലും പിന്നീട്
ബോംബെയിലും ഭാഗ്യം അന്വേഷിച്ച് പുറപ്പെട്ടിരുന്നതുകൊണ്ട്
ഞങ്ങൾ കണ്ടുമുട്ടുന്നത് അപൂരവമായി.
ശിവന്റെ നെറ്റിയിൽ ഭസ്മക്കുറിയോ ചന്ദനക്കുറിയോ
ഇല്ലാതെ ഞാൻ കണ്ടിട്ടില്ല. അതുപോലെതന്നെയാണ് വീതി
യുള്ള പല്ലുകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള ചിരിയും. ലോക
ത്തിൽ മറ്റെല്ലാവർക്കും ദു:ഖവും വേദനകളും ഉണ്ടെങ്കിലും
ശിവനെ അതൊന്നും ബാധിക്കാറില്ല. ശിവന്റെ അമ്മയ്ക്ക് പറ്റിയ
ഒരു തെറ്റിന്റെ ഫലമാണ് അവൻ. അച്ഛനാരാണെന്ന് അറിയി
ല്ല. അച്ഛൻ ഏതോ ദൂരദേശത്താണെന്നും ഒരു ദിവസം അവന്
കൈ നിറയെ ഉടുപ്പുകളും കളിപ്പാട്ടങ്ങളുമായി തിരിച്ചുവരുമെന്നും
അവന്റെ കുട്ടിക്കാലം മുഴുവൻ പ്രതീക്ഷിച്ചു. അതുകൊണ്ട്
കുട്ടിക്കാലത്ത് അവന് സങ്കടപ്പെടേണ്ടിവന്നില്ല. വള
ർന്നപ്പോൾ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പൊള്ള
ത്തരം മനസ്സിലായി. എന്നാൽ അതോർത്ത് കരഞ്ഞതുകൊണ്ട്
കാര്യമില്ലെന്നും തനിക്ക് നടക്കാനുള്ള വഴി സ്വയം
കണ്ടെത്തണമെന്നും ശിവന് ബോദ്ധ്യമായി. പിന്നെ ശിവൻ
ഒരു നിമിഷവും പാഴാക്കിയില്ല. ആരോടും ഒന്നും പറയാതെ
നാടു വിട്ടു. അതിനുശേഷം ഞാനോ ഈ നാടോ ശിവനെ
കണ്ടിട്ടില്ല. പക്ഷെ വീതിയുള്ള നെറ്റിയിലെ കുറിയും ഉള്ളു തുറ
ന്നുള്ള വെളുത്ത ചിരിയും ഇന്നും എന്റെ ഓർമയിലുണ്ട്.
”ബസ്. രണ്ടേ രണ്ട് കൂട്ടുകാർ?” പൂജ ആശ്ചര്യം പ്രകടിപ്പി
ച്ചു.
അപ്പോഴേക്കും എനിക്ക് വായനയിൽ കമ്പം കയറിയിരു
ന്നു. കണ്ണിൽ കണ്ടതെന്തും വായിക്കലായിരുന്നു, ആദ്യം.
അക്കാലത്ത് ഉത്സവപ്പറമ്പുകളിൽ കിട്ടിയിരുന്ന ഒരണ പാട്ടുപുസ്തകങ്ങൾ
വാങ്ങി ആവേശപൂർവം വായിച്ചിട്ടുണ്ട്. സരോ
ജനിയുടെ കടുംകൈ, കവളപ്പാറ കൊമ്പൻ തുടങ്ങിയവ. കവളപ്പാറ
കൊമ്പൻ കുത്തിക്കൊന്ന കുഞ്ഞൻ പാപ്പാന് വേണ്ടി
ഞാൻ കുറെയേറെ കണ്ണീരൊഴുക്കിയിട്ടുണ്ട്.
”പിന്നെ എങ്ങനെയാണ് വായനയുടെ രീതിയും സ്വഭാവവും
മാറിയത്?”
അതൊന്നും ഒരു ദിവസം പെട്ടെന്ന് സംഭവിച്ചതല്ല. പയറുപോലെ
പടർന്നുകയറുന്ന ചെടികൾ വളരുന്നത് കണ്ടിട്ടില്ലേ.
ഏതെങ്കിലും ഏറ്റം കുത്തിക്കൊടുത്താൽ അതിന്മേൽ ചുറ്റിപ്പി
ണഞ്ഞ് വളർന്നോളും. വായനയുടെ കാര്യത്തിൽ എന്റെ വള
ർച്ച അതുപോലെയായിരുന്നു. ക്രമാനുഗതികമായി വായനയുടെ
രീതിയും സ്വഭാവവും മാറി. വലിയൊരളവോളം എന്റെ
വായനയുടെ ചക്രവാളം വികസിപ്പിച്ചത് മാതൃഭൂമി ആഴ്ചപ്പ
തിപ്പാണ്. ആദ്യം വായിച്ചിരുന്നത് വനഫൂലിന്റെ ചെറിയ കഥകളുടെ
തർജമകളായിരുന്നു. ലോകകഥാമത്സരത്തിൽ
സമ്മാനം നേടിയ കെ.ടി. മുഹമ്മദിന്റെ കത്തി, എം.ടിയുടെ
വളർത്തുമൃഗങ്ങൾ മുതലായ കഥകൾ ഞാൻ വായിച്ചത്
മാതൃഭൂമി വാരികയിലാണ്. ടി. പത്മനാഭന്റെ ഗോട്ടി, മഖൻസി
ങ്ങിന്റെ മരണം, നന്തനാരുടെ കഥകൾ, രാജലക്ഷ്മിയുടെ
ചില കഥകൾ, കോവിലന്റെ കഥകൾ മുതലായവയും കണ്ടെ
ത്തിയത് മാതൃഭൂമിയിൽ തന്നെ. എന്റെ ഓർമ ശരിയാണെ
ങ്കിൽ, ബഷീറിന്റെ സ്ഥലത്തെ പ്രധാന ദിവ്യൻ, ഉറൂബിന്റെ
കുഞ്ഞമ്മയും കൂട്ടുകാരും, ഉമ്മാച്ചു, സുന്ദരികളും സുന്ദര
ന്മാരും, തകഴിയുടെ ഏണിപ്പടികൾ, ഒ.വി. വിജയന്റെ ഖസാ
ക്കിന്റെ ഇതിഹാസം, രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ
നിഴലുകളും മുതലായ നോവലുകൾ പ്രസിദ്ധീകരിച്ചിരുന്ന
ആഴ്ചപ്പതിപ്പുകൾ ഒന്നിച്ച് ബയന്റ് ചെയ്ത് വളരെക്കാലം നിധി
പോലെ സൂക്ഷിച്ചിരുന്നു. വളരെ വർഷങ്ങൾക്കുശേഷം
വീട്ടിലെ തട്ടിൻപുറത്ത് അവയൊക്കെ ചിതൽ തിന്ന് നശിച്ചുകിടക്കുന്ന
കാഴ്ച എന്നെ വലിയൊരു നഷ്ടബോധത്തിന്റെ
കിടങ്ങിലേക്ക് തള്ളിയിട്ടു. ഇന്ന് ഞാൻ മാതൃഭൂമി ആഴ്ചപ്പ
തിപ്പ് വായിക്കാറില്ല. അതിലെ അക്ഷരങ്ങൾ എന്റെ കണ്ണിന്
വഴങ്ങാതായിരിക്കുന്നു. വായന വളരെ വളരെ കുറഞ്ഞിരി
ക്കുന്നു എന്നതാണ് ഇപ്പോൾ എന്നെ അലട്ടുന്ന നഷ്ടബോധം.
രാത്രി വളരെ വൈകി ഉറങ്ങാറുള്ള എനിക്ക് ഇപ്പോൾ അതും
ബുദ്ധിമുട്ടായിരിക്കുന്നു. മനുഷ്യന് പ്രായം കൂടുന്തോറും പരിമി
തികളും വർദ്ധിക്കുന്നു. അതിർത്തി രേഖകൾ തെളിഞ്ഞുവരുന്നു.